Sunday, July 27, 2008

ഭീതിയുടെ നിഴലില്‍

ജൂലൈ 26; ശനിയാഴ്ച ജോലിക്ക് ശേഷം ഐ ഐ ബി എഫിന്റെ ട്രഷറി ആന്റ് റിസ്ക് മാനേജ്മെന്റ് എന്ന ഓണ്‍ലൈന്‍ പരീക്ഷയെഴുതുവാന്‍ ഞങ്ങള്‍ നാല് സുഹ്രുത്തുക്കള്‍ തീരുമാനിച്ചു. വൈകിട്ട് 5.30 ഓടെ എല്ലാവരും അവരവരുടെ റ്റെര്‍മിനലില്‍ നിന്നും പരീക്ഷ പാസ്സായതിന്റെ സന്തോഷത്തോടെ എന്റെ ഡിപ്പാര്‍ട്ട്മെന്റ്റ്റില്‍ എത്തി. എഴുതിയ നാല് പേരും ജയിച്ചതിന്റെ സന്തോഷം പങ്കിട്ട് കൊണ്ട് ഞങ്ങള്‍ ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചു.


വീട്ടിലെത്തിയതും വാരാന്ത്യ ഷോപ്പിങ്ങ് മഹാമഹം ആ‍രംഭിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സഹധര്‍മ്മിണി. വളരെക്കാലമായി പ്ലാന്‍ ചെയ്ത് കൊണ്ടിരുന്ന ഫ്രിഡ്ജ് എക്സ്ചേഞ്ച് അന്ന് നടപ്പിലാക്കാമെന്ന് ഞാനും തീരുമാനിച്ചു. ഒരു മലയാളിയുടെ കടയായ സെയിത്സ് ഇന്‍ഡ്യയില്‍ വിളിച്ച് അവിടുത്തെ മാനേജര്‍ ഓമല്ലൂര്‍ക്കാരനായ ബെന്നിയുമായി സംസാരിച്ചു.


6.30 ഓടെ കടയിലെത്തി. പലവിധ മോഡലുകള്‍ നോക്കി നില്‍ക്കുമ്പോള്‍ ബെന്നി ആരോടോ വളരെ സീരിയസ്സായി സംസാരിക്കുന്നത് കണ്ടു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തെത്തിയ ബെന്നിയുടെ മുഖത്ത് ഒരു വല്ലാത്ത ഭയം കണ്ടു. വളരെ താഴ്ന്ന സ്വരത്തില്‍ ബെന്നി പറഞ്ഞു: “സര്‍, ഞങ്ങളുടെ ബാപ്പുനഗര്‍ ഷോറൂമിനു സമീപത്ത് ഒരു ബോംബ് സ്ഫോടനം നടന്നിരിക്കുന്നു”. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. ഉടന്‍ തന്നെ വളരെയടുത്തുള്ള സുഹൃത്തുക്കളെ മൊബൈലില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചു. നെറ്റ് വര്‍ക്ക് ബിസി എന്ന മറുപടി മാത്രം. ഒടുവില്‍ ഒരു സുഹൃത്തിനെ ലൈനില്‍ കിട്ടി. അവനോട് ആദ്യം ചോദിച്ചത് എവിടെയാണെന്നായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ തന്നെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിവരം പറഞ്ഞു. അവനോട് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ട് ടി വിയിലെ വാര്‍ത്ത കാ‍ണാന്‍ ആവശ്യപ്പെട്ടു. മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ അവനെ ചുമതലപ്പെടുത്തി. വാരാന്ത്യമായതിനാല്‍ എല്ലാവരും ഷോപ്പിങ്ങിനും മറ്റുമായി പുറത്ത് പോകുമെന്ന് അറിയാമായിരുന്നു.


അപ്പോഴെയ്ക്കും ഏത് ഫ്രിഡ്ജ് എടുക്കണമെന്ന് ഭാര്യ തീരുമാനിച്ചിരുന്നു. കടയില്‍ ഡിസ്പ്ലേയ്ക്ക് വച്ചിരിക്കുന്ന ടി വികളിലെല്ലാം ബോംബ് സ്ഫോടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും മാത്രം. ഉടന്‍ തന്നെ പേയ്മെന്റും നടത്തി ബെന്നിയോട് യാത്ര പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി.


കേരള‍ത്തിനു പുറത്ത് ജീവിച്ച് പരിചയമില്ലാത്ത ഞങ്ങള്‍ക്ക് രണ്ട് പേര്‍‍ക്കും ഈ വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണ്ടി വന്നു. പൊതുവേ വളരെ റാഷായി വാഹനങ്ങള്‍ ഓടുന്ന റോഡിലെത്തിയതും സംഗതിയുടെ ഗൌരവം എനിക്ക് മനസ്സിലായി. സാധാരണയിലും വേഗത്തില്‍ വാഹനങ്ങള്‍ പായുന്നു. അഭൂതപൂര്‍വ്വമായ തിരക്ക്. ട്രാഫിക് സിഗ്നല്‍ ഇല്ലാത്ത ക്രോസ്സിങ്ങുകളില്‍ കുരുക്കഴിക്കാന്‍ പറ്റാത്ത രീതിയില്‍ കാറുകളും ഓട്ടോറിക്ഷകളും കുടുങ്ങിക്കിടക്കുന്നു. ഗുജറാത്തിയിലുള്ള വാക്ക് തര്‍ക്കങ്ങളും കേള്‍ക്കാം. അതിനിടെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ഭാര്യയുടെ തത്വചിന്തയില്‍ പൊതിഞ്ഞ വാക്കുകള്‍. “എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നേ? വരാനുള്ളത് എവിടെയായാലും വരും.” അതിനു മറുപടി പിന്നീട് നല്‍കാം എന്ന് തീരുമാനിച്ചു.



ക്വാര്‍ട്ടേഴ്സിലെത്തിയതും ടി വി ഓണ്‍ ചെയ്തു. വാര്‍ത്താ ചാനലുകളിലൂടെ സര്‍ഫ് ചെയ്തു. സ്ഫോടനങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ മാത്രം. ചോരയില്‍ കുളിച്ച് കിടക്കന്ന മനുഷ്യരും അവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പായുന്ന ആംബുലന്‍സുകളും സ്വന്തക്കാരെ കാണാതെ അലമുറയിടുന്ന ബന്ധുക്കളും. ഇതിനിടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വിളി തുടങ്ങിയിരുന്നു. പലര്‍ക്കും വിളിച്ചിട്ട് കിട്ടിയില്ല. അച്ഛന്റെ എസ് എം എസ് അപ്പോഴെത്തി. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതരായി വീട്ടിലെത്തിയെന്നും അറിയിച്ച് മറുപടിയയച്ചു.



കൂടുതല്‍ സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരുന്നു. അതു വരെ പഴയ നഗരത്തില്‍ മാത്രം നടന്നത് പുതിയ നഗരത്തിലേയ്ക്കും വ്യാപിച്ചു. ഞങ്ങളുടെ താമസ സ്ഥലത്തിന് ഒരു കി.മി. അകലത്തിലുള്ള ജുഹാപ്പുരയിലും സ്ഫോടനം നടന്നിരിക്കുന്നു. 10 മണിയോടെ സ്ഫോടനങ്ങളുടെ എണ്ണം പതിനേഴ് ആയെന്ന് വാര്‍ത്തയെത്തി. നഗര്‍ത്തിലെ രണ്ട് പ്രധാന ആശുപത്രികളിലും സ്ഫോടനം നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സിവില്‍ ഹോസ്പിറ്റലിലും, എല്‍ ജി ഹോസ്പിറ്റലിലും.



അപ്പോഴാണ് ഐ ബിക്ക് കിട്ടിയ ഒരു ഈ-മെയിലിനെക്കുറിച്ച് വാര്‍ത്ത വന്നത്. അഹമ്മദാബാദില്‍ 19 സ്ഥലങ്ങളില്‍ സ്ഫോടനം നടക്കും എന്നായിരുന്നു ഈ-മെയില്‍. ഇനി എവിടെയൊക്കെയാവും ആ ദുരന്തം സംഭവിക്കുക എന്ന ഭീതിയോടെ ഞങ്ങള്‍ സുഹൃത്തുക്കളും കുടുംബങ്ങളും വാര്‍ത്തകള്‍ക്കായി കാത്തിരുന്നു. 12 മണിയോടെ നഗരം പൊതുവേ ശാന്തമായി. സാധാരണ രീതിയില്‍ അര്‍ദ്ധരാത്രിയ്ക്കും വാഹനത്തിരക്കൊഴിയാത്ത റോഡുകള്‍ വിജനമായിക്കഴിഞ്ഞിരുന്നു. വളരെയധികം ഭയപ്പാടോടെ ഉറങ്ങാന്‍ കിടന്നു.


ഞായറാഴ്ച രാവിലെ പത്രങ്ങളിലെ വാര്‍ത്തകള്‍ ഭയാനകമായിരുന്നു. വേദനയില്‍ പുളയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍...ഹോ, ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു.


അന്ന് വൈകുന്നേരത്തെ വാര്‍ത്തകളില്‍ ഹാട്കേശ്വറില്‍ 2.5 കിലോ ഭാരമുള്ള ഒരു ബോംബ് കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന ദൃശ്യങ്ങള്‍ കണ്ടു. അതു കൂടി പൊട്ടിയിരുന്നെങ്കില്‍, മരണസംഖ്യ വീണ്ടുമുയര്‍ന്നേനേ...



സൂററ്റില്‍ രണ്ട് വാഗണ്‍-ആര്‍ കാറുകളില്‍ നിന്നായി ബോംബുകള്‍ കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന കാഴ്ച്ചകള്‍ കൂടി കണ്ടപ്പോള്‍ ഭീതി ഇരട്ടിച്ചു. മനുഷ്യജീവന്റെ വില ഒന്നുമല്ലെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍......



ഏതായാലും അഹമ്മദാബാദ് സിറ്റിയിലെ കത്തി നിന്ന ഒരു വിഷയം മറക്കുവാന്‍ ഈ സംഭവം സഹായിച്ചു. അസാറാം ബാപ്പുവിനെതിരെയുള്ള കൊലപാതകാരോപണങ്ങള്‍ ആളുകള്‍ മറന്നു കഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള എന്റെ പോസ്റ്റ് (http://letmetellsomething.blogspot.com/2008/07/blog-post.html).

ഇപ്പോള്‍ ഒരു ചെറിയ ശബ്ദം കേട്ടാലും ഭയപ്പാടോടെ ആ സ്ഥലത്തേയ്ക്ക് നോക്കും. ഈ പേടി മാറണമെങ്കില്‍ എത്ര കാലം എടുക്കുമെന്ന് അറിയില്ല.

Wednesday, July 23, 2008

പാവം സോമണ്ണന്‍

വിശ്വാസ വോട്ടിന്റെ രക്തസാക്ഷിയാകാന്‍ വിധിയുണ്ടായത് നമ്മുടെ ബഹു: സ്പീക്കര്‍ക്കായിരുന്നു.
പാര്‍ട്ടി പറഞ്ഞത് അനുസരിക്കാത്തതിന് അദ്ദേഹത്തെ വിപ്ലവപ്പാര്‍ട്ടി പുറത്താക്കിയിരിക്കുന്നു.
ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചയുടനെ രാജി വെച്ച് പുറത്തു പോകാന്‍, കോണ്‍ഗ്രസ്സ് വിപ്ലവപ്പാര്‍ട്ടിയുടെ തോളില്‍ കൈയ്യിട്ടല്ലല്ലോ കഴിഞ്ഞ ഒരു ഇലക്ഷനും ജയിച്ചത്? കേരളവും ബംഗാളും പോലെയുള്ള വലിയ സംസ്ഥാനങ്ങളില്‍ വിപ്ലവപ്പാര്‍ട്ടിയോട് മത്സരിച്ചും ജയിച്ചും തോറ്റും തന്നെയല്ലേ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്?

ഭൂരിപക്ഷമില്ലാത്തതിനാലും ബി ജെ പിയോട് അടുത്താല്‍ പാര്‍ട്ടി മെംബര്‍മാരുടെ തല്ലു കിട്ടുമെന്ന് അറിയാമെന്നുള്ളതിനാലും കാരാട്ടും കുടുംബവും കോണ്‍ഗ്രസ്സിനെ താങ്ങി, അല്ലാതെന്താ, കോണ്‍ഗ്രസ്സിനെ കൊണ്ട് ഭരിപ്പിച്ചോളാം എന്ന് കാരാട്ടും യെച്ചൂരിയും വൃതം വല്ലതും എടുത്തിട്ടുണ്ടായിരുന്നോ?

ഭരണത്തിലിരുന്നത് കൊണ്ട് സഖാക്കന്മാരും കുറേ സുഖസൌകര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടല്ലോ? എനിക്ക് അറിയാവുന്ന ഒരു ചെറിയ കാര്യം പറയാം. സ: യെച്ചൂരി താമസിക്കുന്ന ദില്ലിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ദിവസവും 4 മണിക്കൂറ് മാത്രമേ കോര്‍പ്പറേഷന്‍ നല്‍കുന്ന വെള്ളം എത്തുകയുള്ളു. എന്നാല്‍ സഖാവിന്റെ ഫ്ലാറ്റില്‍ മാത്രം 24 മണിക്കൂറും വെള്ളം എത്തുന്നുണ്ട്. അധികാരത്തിലില്ലാതിരുന്നിട്ടും അധികാരത്തിലിരിക്കുന്നതിന്റെ എല്ലാ സൌകര്യങ്ങളും സഖാക്കന്മാര്‍ക്കുണ്ട്. ഇതൊരു വലിയ കാര്യമാണോ എന്നൊന്നും ചോദിച്ചേക്കരുത്. എന്റെ കൈയ്യില്‍ അതിനുള്ള ഉത്തരമില്ല.

കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആരെയൊക്കെ കൂട്ട് പിടിച്ചു എന്ന് നോക്കുന്നതിനു പകരം സര്‍ക്കാരിനെ താഴെയിറക്കാന്‍ സഖാക്കള്‍ എന്താണ് ചെയ്തത് എന്ന് നോക്കൂ.

മോദി നടത്തിയ കൂട്ടക്കൊലയില്‍ ഗ്യാലറിയിലിരുന്നു കൈയ്യടിച്ച അദ്വാനി എന്ന ഹിന്ദു തീവ്രവാദിയുടെയും, തനിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ എണ്ണിയെണ്ണി ക്ഷീണിച്ചും, സ്വന്തം പ്രതിമകള്‍ നാട് നീളെ ഉണ്ടാക്കി നടക്കുകയും ചെയ്യുന്ന മായാവതി മാഡത്തിന്റെയും കൂട്ട് പിടിച്ച് ഇന്നലെ നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകം കണ്ട് ഒന്നേ പറയാനുള്ളൂ... ലാല്‍ സലാം സഖാവേ ലാല്‍ സലാം.

ഷിബു സോറനും മറ്റും കുഴപ്പക്കാര്‍ തന്നെ. പിന്നെയെന്തിന് അയാളെ മന്ത്രിയാക്കിയിട്ടും നാണം കെട്ട് ഈ സര്‍ക്കാരിനെ പിന്താങ്ങി? ഇനിയെങ്കിലും കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്താന്‍ സഹായിക്കാതിരിക്കാമോ സഖാക്കളേ?

Saturday, July 19, 2008

അങ്ങനെ ഒരു ബന്ദ് ദിനത്തില്‍

അങ്ങനെ അവസാനം അത് സംഭവിച്ചു......

അഹമ്മദാബാദില്‍ ഒരു സുന്ദരന്‍ ബന്ദ്.... രാഷ്ട്രീയക്കാരു ഭാരത് ബന്ദ് നടത്തുമ്പോള്‍പ്പോലും ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളുടെ അഹമ്മദാബാദിലാണ് അക്രമാസക്തമായ ഒരു ബന്ദ് നടന്നത്.

അത് ഇന്നലെയായിരുന്നു (ജൂലൈ പതിനെട്ടിന്).


അസാറാം ബാപ്പു എന്ന മനുഷ്യദൈവത്തിന്റെ അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്നും രണ്ട് കുട്ടികളെ കാണാതാവുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ശവശരീരങ്ങള്‍ ആശ്രമത്തിനു സമീപത്ത് സബര്‍മതി നദീ തീരത്ത് നിന്നും കിട്ടുകയും ചെയ്തു.


അസാറാം ബാപ്പു

ദീപക് വഘേല (10), അഭിഷേക് വഘേല (11 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
പോലീസ് കേസന്വേഷിച്ചു വരികയാണ്. കേസന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട്, കുട്ടികളുടെ ബന്ധുക്കളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദ് പ്രഖ്യാപിച്ചത് വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു. ഗുരു പൂര്‍ണിമ എന്ന ആഘോഷത്തിനായി ബാപ്പു അഹമ്മദാബാദില്‍ എത്തുന്ന ദിവസമായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ ആരാധകര്‍ പല സ്ഥലങ്ങളില്‍ നിന്നായി നഗരത്തിലേക്ക് വരുന്നുമുണ്ടായിരുന്നു.
അഹമ്മദാബാദില്‍ പലയിടങ്ങളിലും ബാപ്പുവിന്റെ ആരാധകരും എതിരാളികളും ഏറ്റുമുട്ടി. ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ക്കായി വന്നു കൊണ്ടിരുന്ന ആരാധകര്‍ക്ക് പൊതിരെ തല്ലും കിട്ടി.
ഇതില്‍ രസകരമായ ഒരു കാര്യം, എതിരാളികളില്‍ ഭൂരിപക്ഷവും പണ്ട് ഈ ദൈവ മനുഷ്യന്റെ ആരാധകരായിരുന്നു എന്നതാണ്.
ആശ്രമത്തിലെത്തിയ ആരാധകരുടെ വാഹനങ്ങള്‍ കൂട്ടത്തോ‍ടെ കത്തിക്കാനും ബന്ദ് അനുകൂലികള്‍ മറന്നില്ല.


(ചിത്രങ്ങള്‍ക്ക് കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)
പല സ്ഥലങ്ങളിലും പൊലീസിനെ മൂകസാക്ഷിയാക്കിയായിരുന്നു അക്രമം.
ആശ്രമം സ്ഥിതി ചെയ്യുന്ന സബര്‍മതി പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയ്ക്കു തൊട്ടപ്പുറത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍, സബര്‍മതി പോലീസ്, അതു തങ്ങളുടെ അതിര്‍ത്തിയല്ല എന്ന് പറഞ്ഞ് നോക്കി നിന്നു. (ഇതിന്റെ ഫോട്ടോ ഒരു പത്രത്തിലുണ്ടായിരുന്നു. പക്ഷേ കോപ്പി ഇടാന്‍ ഇപ്പോള്‍ പത്രം കൈയ്യിലില്ല)
ഇതിനിടയില്‍ ബാപ്പു, കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. മുന്പ് അദ്ദേഹത്തിന്റെ ആരാധകരായിരുന്ന ബന്ധുക്കള്‍ അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കിയില്ല. ബാപ്പു സംസാരിക്കുമ്പോള്‍ ഒരു കുട്ടിയുടെ അച്ഛന്‍ ഒന്നും മിണ്ടാതെ ഭഗവത് ഗീതയും മാറോട് ചേര്‍ത്ത് പിടിച്ച് ആകാശത്തേയ്ക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
മാനം നഷ്ടപ്പെടുമെന്ന് ഉറപ്പായ സന്ന്യാസി, തന്റെ ആഡംബരക്കാറില്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. പോകുന്നതിന് മുന്‍പ് ആശ്രമത്തിലെ പ്രസാദവും ആത്മീയ പുസ്തകങ്ങളും അച്ഛന്റെ മുന്‍പില്‍ വച്ചു.
അദ്ദേഹത്തിന്റെ ആരാധകരായിരുന്ന മറ്റ് ബന്ധുക്കള്‍, അദ്ദേഹമിരുന്ന
വിരിപ്പും അദ്ദേഹം കൊടുത്ത പ്രസാദവും പുസ്തകങ്ങളും ഉടന്‍ തന്നെ നടുറോഡില്‍ ഇട്ടു കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഗുരുപൂര്‍ണിമയ്ക്ക് ബാപ്പുവിന്റെ പാദസേവ നടത്താന്‍ ആശ്രമത്തില്‍ തിക്കിത്തിരക്കിയവരായിരുന്നു ഇവരില്‍ പലരും.
ആശ്രമത്തിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബാപ്പുവിന്റെ ആരാധകര്‍ നല്ലത് പോലെ പെരുമാറി. സംഭവത്തിന് ആവശ്യത്തില്‍ കൂടുതല്‍ മാധ്യമ പ്രാധാന്യം കൊടുക്കുന്നു എന്നാരോപിച്ചായിരുന്നു തല്ല്. ബാപ്പുവിന്റെ അനുകൂലികളും അക്രമത്തിന്റെ കാര്യത്തില്‍ ഒട്ടും കുറച്ചില്ല. അവരും കൂടി വാഹനങ്ങള്‍ കത്തിക്കാനും, വീടുകള്‍ ആക്രമിക്കാനും.
ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടും, ഇത്തരം സന്യാസിമാരെ ആരാധിക്കാനും അവരുടെ അനാവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും ആളുകള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്......
ആത്മീയത പറഞ്ഞ് നടക്കുമ്പോഴും, ലൌകിക സുഖങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നു വയ്ക്കാന്‍ ഇത്തരം സന്യാസിമാര്‍ തയ്യാറല്ല. ആശ്രമങ്ങളിലെ മുറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൌകര്യങ്ങളോട് കൂടിയതാണ്. സഞ്ചരിക്കുവാന്‍ വിദേശ നിര്‍മ്മിത കാറുകള്‍ മാത്രമേ ഇവര്‍ ഉപയോഗിക്കുകയുള്ളു.
ഇവരില്‍ നിന്നുമൊക്കെ എന്റെ പ്രിയപ്പെട്ട നാടിന് എന്നാണാവോ മോചനം?